ഹിജ്റയുടെ വഴിയില്‍


മക്കയില്‍ മസ്ലിംകള്‍ക്ക് നേരെയുള്ള മര്‍ദ്ദനങ്ങള്‍ അതിന്‍റെ പാരതമ്യതയിലെത്തി. അവിടം ഇനി ഇസ്ലാമിന് സുരക്ഷാ ഗേഹമല്ലെന്ന് ഉറപ്പായി. ഇസ്ലാമിന്‍റെ പ്രചണത്തിനും വിശ്വാസികളുടെ സുരക്ഷക്കും മറ്റൊരിടം അനിവാര്യമായി. ഒരു ദിവസം നബി(സ) സഹാബികളോട് പറഞ്ഞു. നിങ്ങള്‍ക്ക് ഹിജ്റ പോകാനുള്ള സ്ഥലം എനിക്ക് അറിയിക്കപ്പെട്ടിരിക്കുന്നു(ബുഖാരി). മക്കയിലെ ജീവിതം ദുഷ്കരമായ സ്ഥിതിയിലായി. അഖബാ ഉടമ്പടി പ്രകാരം മുസ്ലിംകള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം തുടങ്ങി. ആരുമറിയാതെ ജനിച്ചു വളര്‍ന്ന നാടും ഭവനങ്ങളും പുണ്യമതത്തിന്‍റെ സംരക്ഷണത്തിനായി ഉപേക്ഷിച്ചു. ജീവിത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളെയും ബന്ധുമിത്രാതികളേയും അവര്‍ മക്കയില്‍ ഉപേക്ഷിച്ചു. അബൂസലാമത്താണ് ആദ്യമായി മദീനയിലേക്ക് ഹിജ്റ പോയത്. അദ്ദേഹത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ മദീനയിലേക്ക് യാത്രയായി. സത്യവിശ്വാസികളുടെ ഈ പലായനം മക്കക്കാരെ അസ്വസ്ഥരാക്കി. വിശ്വാസികളുടെ എണ്ണം വര്‍ധിച്ച് അവരുമായി സായുധ സംഘട്ടത്തിന് വന്നേക്കുമോയെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെ ദാറുന്നദ്വയില്‍ യോഗം ചേര്‍ന്ന് മുഹമ്മദിനെ വകവരുത്തുകയല്ലാതെ തങ്ങളുടെ ബഹുദൈവാരാധനയെ സംരക്ഷിക്കാന്‍ മറ്റൊരുമാര്‍ഗവുമില്ലെന്ന തീരുമാനത്തിലെത്തി. ശത്രുക്കളുടെ തീരുമാനം വഹ്യ് മുഖേന നബി തങ്ങള്‍ അറിഞ്ഞു. മദീനയിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ തന്‍റെ സന്തതസഹചാരി അബൂബക്കര്‍(റ)വിന് നിര്‍ദ്ദേശം നല്‍കി. ശത്രുക്കള്‍ വീടുവളഞ്ഞ രാത്രി തന്‍റെ വിരിപ്പില്‍ ധീരനായ അലി(റ)വിനെ കിടത്തി ഇസ്ലാമിന്‍റെ ചരിത്രഗതി തിരിച്ചു വിട്ട യാത്രയാണ് മുത്ത് നബി പോയത്. അതും തന്‍റെ വരവും കാത്തിരിക്കുന്നവരുടെ മണ്ണിലേക്ക്.