ارهاصات النبوة വെളിപാടിനു മുമ്പ്

 


ലോകത്ത് ഇതേവരെയുണ്ടായ വിശിഷ്ട വ്യക്തികളുടെയെല്ലാം ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവരുടെ ഉജ്ജ്വലമായ ഭാവിയെക്കുറിച്ച് ഊഹിക്കാന്‍ കഴിയുന്ന ചില ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ അന്ത്യനാള്‍വരെയുള്ള ലോകത്തിന്റെ മുഴുവന്‍ മാര്‍ഗദര്‍ശനം നല്‍കാന്‍ ആഗതനാവുന്ന, മനുഷ്യജീവിതത്തിന്റെ സമസ്ത വശങ്ങളും ഉദ്ദരിക്കാന്‍ നിയുക്തനാവുന്ന പുണ്യാത്മാവിന്റെ പ്രാരംഭജീവിതത്തില്‍ അസാധാരണ സ്വഭാവത്തോടുകൂടിയ അത്തരം ലക്ഷണങ്ങള്‍ ധാരാളമായി കാണേണ്ടതുണ്ട്.
റസൂല്‍(സ) തന്നെ പറഞ്ഞതായി ഇബ്‌നുല്‍ അഥീര്‍ രേഖപ്പെടുത്തുന്നു: ജാഹിലിയ്യക്കാരുടെ ആചാരങ്ങളോട് രണ്ടുതവണ മാത്രമാണ് എനിക്ക് താല്‍പര്യം തോന്നിയത്. അപ്പോഴെല്ലാം അല്ലാഹു എന്റെ താല്പര്യത്തിന്നും അവയ്ക്കുമിടയില്‍ മറയിടുകയാണ് ചെയ്തത്. അതിനുശേഷം അല്ലാഹു പ്രവാചകത്വം മുഖേന എന്നെ ആദരിക്കുന്നത് വരെ അത്തരമൊരു കാര്യവും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒരിക്കല്‍ എന്റെ കൂടെ ആട് മേച്ചിരുന്ന പയ്യനോട് ഞാന്‍ പറഞ്ഞു: നീ എന്റെ ആടുകളെ അല്‍പനേരം നോക്കുക. എന്നാല്‍ എനിക്ക് മക്കയില്‍ ചെന്ന് രാക്കഥ പറയുന്ന യുവാക്കളുടെ കൂടെ കഴിച്ചുകൂട്ടാമല്ലൊ. അവന്‍ നോക്കാമെന്നേറ്റു. ഞാന്‍ മക്കയില്‍ പ്രവേശിച്ച ഉടനെ ഒരു വീട്ടില്‍ നിന്ന് വാദ്യമേളങ്ങളുടെ ശബ്ദം കേട്ടു. എന്താണതെന്നന്വേഷിച്ചപ്പോള്‍ അതൊരു കല്യാണമാണെന്നറിഞ്ഞു. ഞാനത് കേള്‍ക്കാനായി അവിടെയിരുന്നു. അപ്പോള്‍ അല്ലാഹു എന്റെ നയനങ്ങള്‍ അടച്ചുകളഞ്ഞു. ഞാനുറങ്ങുകയും ചെയ്തു. സൂര്യതാപമാണ് പിറ്റേദിവസം എന്നെ ഉണര്‍ത്തിയത്. ഞാനെന്റെ കൂട്ടുകാരന്റെയടുക്കലേക്കു തന്നെ മടങ്ങി. ഉണ്ടായ കാര്യം അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറയുകയും ചെയ്തു. പിന്നേയും മറ്റൊരു രാത്രിയും ഇതുപോലെ സംഭവിക്കുകയുണ്ടായി. അതിനുശേഷം ഞാനൊരിക്കലും ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിട്ടില്ല.

ജാബിറുബ്‌നു അബ്ദുല്ല(റ) പറയുന്നു: കഅബയുടെ പണിനടക്കുമ്പോള്‍ നബിയും അബ്ബാസും കല്ലുചുമക്കാന്‍ സഹായിച്ചു. അബ്ബാസ് നബിയോട് പറഞ്ഞു. നിന്റെ തുണിയഴിച്ച് ചുമലില്‍ വെക്കുക. അതാണ് കല്ല് ചുമക്കാന്‍ സൗകര്യം. ഉടനെ അദ്ദേഹം നിലംപതിച്ചു. കണ്ണുകള്‍ ആര്‍ത്തിയോടെ വിണ്ണിലേക്കുയര്‍ന്നു. അല്പസമയം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ പിറുപിറുക്കുന്നു: എന്റെ തുണി, എന്റെ തുണി. അങ്ങനെ അദ്ദേഹത്തെ തുണിയുടുപ്പിച്ചു. ഇതില്‍ പിന്നെ അദ്ദേഹത്തിന്റെ നഗ്‌നത ഒരിക്കലും വെളിവായിട്ടില്ല.

പ്രവാചകന്‍(സ) അന്ധവിശ്വാസങ്ങളില്‍നിന്ന് അകന്ന് തികഞ്ഞ ഉള്‍ക്കാഴ്ചയോടെ ജനങ്ങളുടെ കൂടെ ജീവിച്ചു. നന്മ കണ്ടാല്‍ സഹകരിക്കും ഇല്ലെങ്കില്‍ തന്റെ ഏകാന്തതയുടെ സുഗന്ധച്ചെപ്പിലേക്കൊതുങ്ങും. മദ്യസേവ നടത്തുകയോ പ്രതിഷ്ഠകളിലെ ബലിമാംസം ഭുജിക്കുകയോ വിഗ്രഹപൂജാ ആഘോഷങ്ങളില്‍ പങ്കുചേരുകയോ ചെയ്തിട്ടില്ല. എന്നല്ല തുടക്കത്തിലേ ഈ മിഥ്യാദൈവങ്ങളില്‍ നിന്ന് അകന്നും അറച്ചുമാണ് അദ്ദേഹം കഴിഞ്ഞുവന്നത്. ലാത്തയുടെയും ഉസ്സയുടെയും പേരില്‍ സത്യം ചെയ്യുന്നത് കേള്‍ക്കുന്നത് പോലും അദ്ദേഹത്തിന് അസഹ്യമായിരുന്നു.